2014 ജൂൺ 25, ബുധനാഴ്‌ച

കല്ലറച്ചിന്തകൾ


ഈ പുരാതന നഗരത്തിൽ
പണ്ടേ എനിക്കായി പണിത-
കല്ലറയ്ക്കുള്ളിലിരുന്ന് ഞാൻ,
നിന്നെപ്പറ്റി അന്തംവിട്ട് ചിന്തിക്കാറുണ്ട്...!

പാമ്പ് ഉറയൂരിയിട്ടതുപോലെ -
നീണ്ടു കിടക്കുന്നയിടവഴികളിൽ,
തൊലിയുരിഞ്ഞ വെളുപ്പിന്മേൽ -
കാല്പ്പാടിന്റെ തഴമ്പ്തീർത്ത്‌,
നാം നടന്നു തീർത്ത പ്രകാശവർഷങ്ങൾ …

ഇലപൊഴിഞ്ഞ അരയാലിൻ കൊമ്പുകൾ
വെട്ടിക്കീറി തുണ്ടം തുണ്ടമാക്കിയ-
ആകാശ സന്ധ്യയുടെ ചുവപ്പിൽ
നാം മുക്കിയെടുത്ത, ആദർശത്തിന്റെ ചെങ്കൊടികൾ …

സെക്കന്റ്‌ സൂചിയുടെ -
രണ്ടു ടിക്ക് ടിക്ക് ശബ്ദങ്ങൾക്കിടയിൽ ,
നമ്മളെ പിടിച്ചു തിന്നേക്കുമെന്ന്-
നാം ഒരുപാട് ഭയന്നിരുന്ന നിശബ്ദത,
പിന്നെ രണ്ടു അധരങ്ങൾക്കിടയിൽ -
നമുക്ക് നമ്മെത്തന്നെ നഷ്ട്ടപ്പെട്ടിരുന്ന ശൂന്യത…

എല്ലാത്തിലുമുപരി, പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ
പുരാവൃത്തമെന്നോണം നാമൊരുമിച്ചെഴുതിയ -
എണ്ണിയാലൊടുങ്ങാത്ത ഡയറിക്കുറിപ്പുകൾ,
ഞാൻ പൂർത്തിയാക്കാത്ത നിന്റെ ഇതിഹാസം-
നീ എഴുതി തീരാത്ത എന്റെ മഹാകാവ്യം

ഈ പുരാതന നഗരത്തിൽ-
ഞാൻ എനിക്കായി പണിത
നിന്നെക്കാളും നാറുന്ന എന്റെയീ ശവ-
ക്കല്ലറയ്ക്കുള്ളിലിരുന്നുഞാൻ
നിന്നെപ്പറ്റിച്ചിന്തിച്ച് അന്തംവിട്ട് കരയാറുണ്ട് …!


**കമ്മ്യൂണിസം എന്ന സിദ്ധാന്തം അതിൻറെ പ്രയോക്താക്കളെ ഓർക്കുന്നത് 
  ( ഒരു സിദ്ധാന്തത്തിന്റെ മരണാനന്തര ചിന്തകൾ...!! )





.

2 അഭിപ്രായങ്ങൾ:

  1. പ്രയോജകർ നന്മയേ ഉദ്ദേശിച്ചുള്ളൂ. പ്രയോക്താക്കൾ വേണ്ട കാലത്ത്‌ വേണ്ട പോലെ പ്രയോഗിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു.


    നന്നായി എഴുതി.


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. ഒന്നിന്നുമില്ല നില........!!

    മറുപടിഇല്ലാതാക്കൂ